ആഡംബരത്തിന്‍റെ ആഘോഷമാണ് ഗുജറാത്തിലെ ജാംനഗറിലെ അംബാനി എസ്റ്റേറില്‍ നടക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകം ഒരുമിച്ചെത്തിയത് ജാംഗനറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അംബാനി കുടുംബത്തിന്‍റെ വേരുന്നിയ നഗരം എന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് കുടുംബം ജാംഗനറും തിരഞ്ഞെടുത്തു.
ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബെര്‍ഗ്, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍റ്റ്, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍, ഭൂട്ടാന്‍ രാജാവ് എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അതിഥികള്‍. അമിതാഭ് ബച്ചന്‍,. ഷാരൂഖ് ഖാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ഗൗതം അദാനി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള വിവിഐപികളുടെ നിരയും വേറെ.
വിവാഹ ആഘോഷങ്ങള്‍ക്ക് 1,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 120 മില്യണ്‍ ഡോളര്‍ ചെലവ് വരും. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനിയുടെ മൊത്ത ആസ്തിയുടെ വെറും 0.1 ശതമാനം മാത്രമാണ് ഈ വിവാഹ ചെലവ്. എന്നാൽ ഇപ്പോൾ ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് പാകിസ്താനികൾ . ഈ പണമുണ്ടായിരുന്നുവെങ്കിൽ പാകിസ്താന് തൽക്കാലമെങ്കിലും ഒന്ന് പിടിച്ചു നിൽക്കാമായിരുന്നുവെന്നാണ് പാകിസ്താനികൾ പറയുന്നത് .
പാക് യൂട്യൂബർ സന അംജദ് തന്റെ രാജ്യത്തെ യുവാക്കളുമായി അനന്ത് അംബാനിയുടെ വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്തു. ജീവിതത്തിൽ ഇത്തരമൊരു വിവാഹം താൻ കണ്ടിട്ടില്ല. ശതകോടീശ്വരൻ ബിൽ ഗേറ്റ്‌സ് തെരുവിൽ ചായ ആസ്വദിക്കുന്നു. റിഹാന പാടുന്നു. ഞങ്ങൾ ഇന്ത്യയോട് പറയും, അതിർത്തി ഒരു ദിവസത്തേക്ക് ഒന്ന് തുറക്കൂ. നമുക്ക് ആ കല്യാണ വേദിയെങ്കിലും കാണാം – എന്നാണ് പാകിസ്താനികൾ പറയുന്നത് .
അനന്ത് അംബാനിയുടെ കല്യാണത്തിന് ചെലവായത് പണം ഉണ്ടായിരുന്നെങ്കിൽ പാകിസ്താനിൽ മൂന്നോ നാലോ കല്യാണങ്ങൾ നടത്തുമെന്ന് മാദ്ധ്യമപ്രവർത്തകൻ അർജു കാസ്മി പറഞ്ഞു. 74 കോടി രൂപയാണ് പോപ്പ് ഗായിക റിഹാനയുടെ പ്രതിഫലം . പകരം പാകിസ്താനിൽ നിന്നുള്ള ഒരു ഗായകനെ ക്ഷണിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെടുമായിരുന്നു . ഞങ്ങൾക്ക് ഇവിടെ വിഷം വാങ്ങാൻ പോലും പണമില്ലെന്നും കാസ്മി പറഞ്ഞു.