ന്യൂഡൽഹി: തമിഴ്നാട്, കേരളം, കർണാടക ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ബെംഗളൂരു, ചെന്നൈ നഗരങ്ങളുൾപ്പെടെ 17 ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. ബെംഗളൂരു ജയിലിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. തടിയന്റവിട നസീർ ഉൾപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.
2023-ൽ ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയിരുന്നു. ഇവർക്ക് തടിയന്റവിട നസീർ ജയിലിൽ വച്ച് പരിശീലനം നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നസീറിന്റെ ബാങ്ക് അക്കൗണ്ട് വഴി ഗൾഫിൽ നിന്നും ഒരു ലക്ഷം രൂപയുടെ ഇടപാട് നടന്നതായും എൻഐഎ കണ്ടെത്തി.
ചെന്നൈയിൽ നടത്തിയ പരിശോധനയിൽ തമീം അശോക്, ഹസൻ അലി എന്നീ രണ്ട് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടത്തിയ പരിശോധനയിൽ ബെംഗളൂരു നഗരത്തിൽ നിന്നും വെടിക്കോപ്പുകളുൾപ്പെടെ നിരവധി ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.