ന്യൂഡൽഹി: 25 വർഷം മുൻപ് ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട പ്രതിയെ ഇൻറർപോളിന്റെ സഹായത്തോടെ സിബിഐ പിടികൂടി നാട്ടിലെത്തിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി രാജീവ് മേത്തയെയാണ് യുഎസിൽ നിന്ന് രാജ്യത്തെത്തിച്ചത്.
1998 ലാണ് ബാങ്കിന്റെ ഡൽഹി ഗ്രേറ്റർ കൈലാഷ്-II ശാഖയിൽ ഇയാൾ തട്ടിപ്പ് നടത്തിയത്. വഞ്ചന, മോഷണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ യുഎസിലേക്ക് രക്ഷപ്പെട്ടിരുന്നു.1999-ൽ രാജീവിനെ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു.
ഇൻറർപോളും നാഷണൽ സെൻട്രൽ ബ്യൂറോ-വാഷിംഗ്ടണും ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ രാജ്യത്തെത്തിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങൾ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
2000-ലാണ് രാജീവ് മേത്തയ്‌ക്കായി ഇൻറർപോൾ വഴി സിബിഐ റെഡ് നോട്ടീസ് ഇറക്കിയത്. ഇന്റർപോൾ വഴി സിബിഐ സമ്മർദ്ദം ശക്തമാക്കിയതൊടെയാണ് യുഎസ് അധികൃതർ രാജീവ് മേത്തയെ കണ്ടെത്തിയത്.