തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോംഗ് മാർച്ച് നടത്തി. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിൽ നിന്നാരംഭിച്ച മാർച്ചിന് തിരി തെളിച്ചത് പിതാവ് ജയപ്രകാശ് ആയിരുന്നു.
സിദ്ധാർത്ഥിന്റെ അമ്മയുടെയും അച്ഛന്റെയും തോരാത്ത കണ്ണീരിന് അറുതിവരുത്താൻ ഈ ദീപത്തിന് കഴിയുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ് പറഞ്ഞു. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതുവരെയും നീതിലഭിക്കുന്നതുവരെയും എബിവിപി നേതൃത്വം സമരമുഖത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഏഴ് മണിയോടെ മാർച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ സമാപിച്ചു. സിദ്ധാർത്ഥിന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പ്രവർത്തകർ മൺചിരാതുകൾ തെളിച്ചു.
സെക്രട്ടറിയേറ്റിൽ നിന്ന് കേവലം 15 കിലോമീറ്റർ മാത്രം അകലെയുള്ള സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ സമയം ലഭിച്ചിട്ടില്ലെന്ന് ദേശീയ പ്രവർത്തക സമിതിയംഗം എൻസിടി ശ്രീഹരി പറഞ്ഞു. കാമ്പസുകളിലെ ഇടത് അനുകൂല അദ്ധ്യാപകരുടെയും എസ്എഫ്ഐയുടെയും ഭീകരവാഴ്ച തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.