ബെംഗളൂരു: രാമേശ്വരം കഫേ ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചു. സ്‌ഫോടനം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് കഫേ തുറക്കുന്നത്. കടുത്ത സുരക്ഷയിലാണ് കട പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളെ പരിശോധന നടത്തിയശേഷമാണ് കടയിലേയ്‌ക്ക് കടത്തിവിടുന്നത്. സ്‌ഫോടനത്തെ തുടർന്ന് കടയിൽ സംഭവിച്ച കേടുപാടുകൾ പരിഹരിച്ചശേഷമാണ് കഫേ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
രാവിലെ കഫേയുടെ സ്ഥാപകനായ രാഘവേന്ദ്ര റാവുവും ജീവനക്കാരും ചേർന്ന് ദേശീയഗാനം ആലപിച്ച ശേഷമാണ് കടയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ‘തുടർന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി ഞങ്ങൾ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഞങ്ങളുടെ സുരക്ഷാ ടീമിനെ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകാനായി വിമുക്തഭടന്മാരുടെ സഹായം തേടും.’
‘ഞങ്ങൾ എല്ലാ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അധികാരികൾക്ക് നൽകിയിട്ടുണ്ട്. കഫേ ഇത്ര പെട്ടെന്ന് വീണ്ടും തുറക്കാൻ ഞങ്ങളെ സഹായിച്ചതിന് അധികാരികളോടും നന്ദി അറിയിക്കുന്നു. രാഘവേന്ദ്ര റാവു പറഞ്ഞു. അതേസമയം സ്‌ഫോടനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മാർച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. പ്രതി കഫേയിൽനിന്ന് നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്. കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ പ്രതിഫലം എൻ.ഐ.എ. പ്രഖ്യാപിച്ചിരുന്നു.