കൊല്ലം: കെഎസ്ആർടിസി ബസ് ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ വർഷം ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിൽ ഇടിച്ച്, രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറെയാണ് പിരിച്ച് വിട്ടത്. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍.ബിനുവിനെതിരെയാണ് നടപടി. മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം ഉണ്ടായത്. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് നടപടിക്ക് ആസ്പദമായ അപകടമുണ്ടായത്. എംസി റോഡിൽ കുരിയോട് നെട്ടേത്തറയിൽ നടന്ന അപകടത്തിൽ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തിൽ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസല്യാർ കോളജിലെ ബിസിഎ വിദ്യാർഥിയും.
ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നെട്ടേത്തറ കുരിയോട് ഭാഗത്ത് വെച്ചാണ് അതേ ദിശയിൽ പോയ ബൈക്കിൽ ഇടിച്ചത്. ബസിന്റെ ടയർ തലയിൽ കയറിയിറങ്ങി ശിഖ തൽക്ഷണം മരിച്ചു. കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അഭിജിത്തും മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം വ്യക്തമാക്കി.