തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളിൽ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. 70 ദിവസത്തിനുള്ളിൽ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 1649 കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രതിദിനം ചികിത്സ തേടുന്ന കുട്ടികളുടെ ശരാശരി എണ്ണം ജനുവരിയിൽ 50 ആയിരുന്നത് മാർച്ചിൽ 300 ആയി ഉയർന്നു. സംസ്ഥാനത്ത് ഒപിയിൽ എത്തുന്ന 20 കുട്ടികളിൽ ഒരാൾക്ക് നിലവിൽ വൈറസ് ബാധയുണ്ടെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളതെന്നും അവർ വ്യക്തമാക്കി.
പനി, ചുമ, ജലദോഷം, ചെവി വേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. ഒപ്പം കവിളിന്റെ വശങ്ങളിലെ വീക്കമാണ് പ്രത്യേക ലക്ഷണം. മുണ്ടിനീര് മരണകാരണമാകില്ലെങ്കിലും അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ താരതമ്യേന സങ്കീർണ്ണമാണെന്നാണ് ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നതിനാൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി (യുഐപി) പ്രകാരം മുണ്ടിനീര് വാക്സിനേഷൻ നൽകുന്നില്ല. നിലവിൽ MMR (Mumps, Measles, and Rubella) വാക്‌സിന് പകരം MR (മീസിൽസ് ആൻഡ് റുബെല്ല) വാക്സിനാണ് നൽകുന്നത്.