ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിരൽ ചൂണ്ടുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് ഠാക്കൂർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ പാർട്ടികളുടെ മനുഷ്യത്വം മരിച്ചോ…അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് വന്ന അഭയാർത്ഥി കുടുംബങ്ങൾ എവിടെ പോകും. അവർ പട്ടാപ്പകൽ പീഡിപ്പിക്കപ്പെടുന്നു, യുവതികളെ നിർബന്ധിപ്പിച്ച് വിവാഹം കഴിക്കുന്നു, നിർബന്ധിത മതപരിവർത്തനം നടക്കുന്നു. ഇതിൽ നിന്ന് രക്ഷ നേടണമെങ്കിൽ പൗരത്വ ഭേദഗതി നടപ്പിലാക്കുക തന്നെ വേണം’.
മോദി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ അഫ്ഗാനിസ്ഥാനിൽ നടന്ന അതിക്രമങ്ങളിൽ നിന്നും സിഖുകാരെയും ഗുരു ഗ്രന്ഥ സാഹിബിനെയും രക്ഷിക്കാൻ സാധിക്കില്ലായിരുന്നു. 70 വർഷമായി പൗരത്വത്തിനായി കാത്തിരിക്കുന്ന ജനങ്ങൾക്ക് ഇപ്പോൾ പ്രയോജനം ലഭിച്ചു. കോൺഗ്രസ്, തൃണമൂൽ നേതാക്കൾ പൗരത്വ ഭേദഗതി നിയമത്തിനെ എതിർക്കുകയും ഭരണഘടനയുടെ ഉൾനാമ്പായ മതേതരത്വം ലംഘിക്കുന്നുവെന്നും ഠാക്കൂർ പറഞ്ഞു.