ടെൽ അവീവ്: ഇസ്രായേലിലേക്ക് നൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള ഭീകരർ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഇസ്രായേലിന്റെ ഭാഗത്ത് മാത്രം 35ലധികം റോക്കറ്റുകളാണ് ഇത്തരത്തിൽ വിക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചു.
അടുത്തിടെ ഹിസ്ബുള്ളയുടെ ഭാഗച്ച് നിന്നുണ്ടായ ഏറ്റവും വലിയ ആക്രമണശ്രമമാണിത്. എത്ര റോക്കറ്റുകളെ പ്രതിരോധിക്കാനായി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഹിസ്ബുള്ളയുടെ നീക്കത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും, 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കുകിഴക്കൻ ലെബനനിൽ ഹിസ്ബുള്ളയുടെ വെയർ ഹൗസ് ഉൾപ്പെടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ലെബനനിലെ ബേക്ക് താഴ്വരയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായും, ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുമാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുളളയും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.