കൊച്ചി: സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോഗർമാർ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. റിവ്യു ബോംബിംഗ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളെ റിവ്യു ബോംബിംഗ് നടത്തി തകർക്കുകയാണെന്ന് ആരോപിച്ച് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അമിക്കസ് ക്യൂറിയായി അഡ്വ. പ്രശാന്ത് പത്മനെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. സിനിമാ നിരൂപണം നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് നേരത്തേതന്നെ കോടതിയിൽ സമർപ്പിച്ചു. റിവ്യു ബോംബിംഗ് പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും നിരൂപകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നറിയപ്പെടുന്ന വ്ലോഗർമാരെ നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ അമിക്കസ് ക്യൂറി സമർപ്പിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് നടത്തുന്ന മോശം പരാമർശങ്ങളും നെഗറ്റീവ് റിവ്യൂകളും ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ ഗുരുതരമായി ബാധിക്കും. ‘വ്ലോഗർമാർ’ എന്ന് വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം,റിവ്യു ചെയ്യുമ്പോൾ വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. മോശം ഭാഷ, വ്യക്തിഗത ആക്രമണങ്ങൾ, സംവിധായകർക്കും നടീനടന്മാർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കുമെതിരെയുള്ള വൃത്തികെട്ട പരാമർശങ്ങൾ തുടങ്ങിയവ കർശനമായി ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.