ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ ഒരാൾ എൻഐഎ കസ്റ്റഡിയിൽ. ബെല്ലാരി സ്വദേശി ഷാബിറാണ് എൻഐഎ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ എൻഐഎ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മാർച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇയാൾ കഫേയിൽനിന്ന് നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്.