തിരുവനന്തപുരം: കലാലയങ്ങളെ കലാപഭൂമിയാക്കുന്നതിനെതിരെ അമ്മ മനസ്സിന്റെ പ്രതിഷേധം. കലാലയങ്ങളിലെ ചോരപ്പുഴകൾ നിർത്തുക എന്ന ആശയത്തിൽ കേരളത്തിന്റെ മാതൃശക്തികൾ നാളെ ( വ്യാഴാഴ്ച) സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. വൈകീട്ട് 4:30 ഓടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേരളത്തിലെ കലാലയങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങളാൽ ചോരപ്പുഴ ഒഴുകുന്ന സാഹചര്യമാണുള്ളത്. ഇല്ലാത്ത കാശുണ്ടാക്കി മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി പറഞ്ഞു വിടുമ്പോൾ നിരവധി പ്രതീക്ഷകളാണ് മാതാപിതാക്കൾക്കുള്ളത്. എന്നാൽ പഠിക്കാൻ പോയ മക്കളുടെ ചേതനയറ്റ മൃതശരീരങ്ങൾ കണ്ട് വിറങ്ങലിച്ച കുടുംബങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ അവസാനത്തെ ഇരയായി സിദ്ധാർത്ഥും ഉൾപ്പെടുന്നു.
പൂക്കോട്ട് വെറ്ററിനറി കോളേജിൽ പഠിക്കാൻ പോയ സിദ്ധാർത്ഥിനെ കമ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനകളും ജിഹാദി പ്രവർത്തകരും ചേർന്ന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മൂന്ന് ദിവസം ക്രൂരമായി മർദ്ദിച്ച് താലിബാനെ പോലും നാണിപ്പിക്കുന്ന വിധത്തിൽ കൊലപ്പെടുത്തിയിരിക്കുന്നു. നാളെ നമ്മുടെ കുട്ടികളിലേക്കും ഇവരുടെ കരിനിഴൽ പതിഞ്ഞേക്കും. പെറ്റവയറിന്റെ നൊമ്പരമറിയാത്ത ഈ മനുഷ്യപിശാചുക്കൾക്കെതിരെ മാനവികതയും മനുഷ്യത്വവുമുള്ള മാതൃശക്തികൾ പ്രതികരിക്കുകയാണെന്നും ഇതിൽ മാതാക്കൾ പങ്കുചേരണമെന്നും മഹിള സമന്വയ വേദി സംഘാടകർ അറിയിച്ചു.