പാലക്കാട്: ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതി, ലോക്കപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അശ്രദ്ധയും വീഴ്ചയും വന്നതായാണ് കണ്ടെത്തൽ.
ഇന്നലെ രാത്രിയാണ് ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി ഷോജോ ജോണിനെ എക്സൈസ് സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാൾ മുണ്ടും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. പ്രതിയെ ലോക്കപ്പിലാക്കുന്ന സമയത്ത് ഇത്തരം വസ്ത്രങ്ങൾ ധരിപ്പിക്കാൻ പാടില്ലെന്നാണ് നിർദേശം. ഈ നിർദേശങ്ങളൊന്നും വകവയ്ക്കാതെയാണ് പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റിയിലെടുത്തത്. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ ഷോജോയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.