ഇടുക്കി: രോഗിയുമായി പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. കൂത്താട്ടുകുളത്തിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രതീഷ് (42) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. രതീഷിന്റെ മാതാവ് രാധാമണി, ആംബുലൻസ് ഡ്രൈവർ അൻസൽ എന്നിവർക്കാണ് പരിക്കേറ്റത്.
അസുഖബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ രതീഷിന്റെ അവസ്ഥ ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അമ്പുലൻസ് അപകടത്തിൽപ്പെട്ടത്. ആദ്യം ലോറിയിൽ ഇടിച്ച ആംബുലൻസ് പിന്നീട് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ആംബുലൻസിന്റെ മുൻഭാഗം പൂർണമായി തകർന്നിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രതീഷിന്റെ അമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ആമ്പുലൻസ് ഡ്രൈവറെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സമയത്ത് ആംബുലൻസിലുണ്ടായിരുന്ന രതീഷിന്റെ ചെറിയച്ഛൻ സതീശനും ആംബുലൻസ് ഡ്രൈവറുടെ സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രതീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി.