ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടിയിൽ വഴിയോര കടകൾ തകർത്തു. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ ആനയുടെ ആക്രമണ ഉണ്ടായിരുന്നു. ഇന്നലെ മാട്ടുപ്പെട്ടിയിലെ ഇക്കോ പോയിന്റിൽ എത്തിയ പടയപ്പ ഒരു കട ആക്രമിച്ചിരുന്നു. ഏറെ നേരം ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ശേഷമായിരുന്നു ഇന്നലെ ആന മടങ്ങിയത്.
അതേസമയം പടയപ്പ ഇപ്പോൾ മദപ്പാടിലാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്‌ക്കിടെ നിരവധി പ്രാവശ്യം പടയപ്പ ജനവാസ മേഖലയിൽ ആക്രമണം നടത്തിയിട്ടുണ്ട്. ആനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ തെന്മല എസ്റ്റേറ്റിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്താൻ ശ്രമിക്കുകയാണ്. പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു