പാലക്കാട്: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല. ബിജെപിയെയും പ്രധാനമന്ത്രിയെയും വെല്ലുവിളിക്കും വിധത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. പാലക്കാടിനെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ്ഷോ പുരോഗമിക്കുന്നതിനിടെയിലാണ് രമേശ് ചെന്നിത്തലയുടെ പരാമർശം.
ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. മോദി എത്ര തവണ കേരളത്തിൽ വരുന്നുവോ അത്രയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും വർദ്ധിക്കും. മോദി കൂടുതൽ തവണ കേരളത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹം. കേരള ജനത ഒറ്റക്കെട്ടായി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും എതിർക്കുമെന്നും പരാജയപ്പെടുത്തുമെന്നും വോട്ടെണ്ണുന്ന ദിനത്തിൽ പ്രധാനമന്ത്രിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 50,000 പേരാണ് പ്രധാനമന്ത്രിയുടെ റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയത്. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തോളമായിരുന്നു റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്, പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്.