തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യ പ്രതി ജിത്തു ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്‌ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം. തലയിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. അമ്പലത്തിൻകാലയിൽ ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹാണ് വിഷ്ണു.