ന്യൂഡൽഹി: ‘ശക്തിക്കെതിരെയാണ് എന്റെ പോരാട്ടം’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അമേഠിയിൽ പരാജയപ്പെടുമെന്ന് ഭയപ്പെടുന്ന ഒരാൾക്ക് ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹിന്ദു മതത്തിനെതിരായി ഇത് ആദ്യമായല്ല രാഹുൽ പ്രസ്താവനകൾ നടത്തുന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട ശക്തിയോട് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നത് രാജ്യം മുഴുവൻ കേട്ടു. ഇതോടെ ഉദ്ദേശം എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായി. മുമ്പ് വെല്ലുവിളിച്ചിരുന്നവർ രാമായണവും മഹാഭാരതവുമെല്ലാം വായിച്ച് ഹിന്ദുമതത്തിന്റെ ആശയമെന്തെന്ന് തിരിച്ചറിഞ്ഞവരാണ്. രാഹുൽ ഒരു മതേതര വ്യക്തിയാണെങ്കിൽ അദ്ദേഹം മതത്തിന്റെ പുറകെ നടക്കാതെ പ്രശ്‌നങ്ങൾക്ക് വേണ്ടി പോരാടണം എന്നും സ്മൃതി ഇറാനി പറഞ്ഞു.
ജയവും തോൽവിയും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എന്നാൽ ജനങ്ങൾ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നത് അവർക്ക് രാജ്യത്തെ നയിക്കാനുള്ള കരുത്തുണ്ടോയെന്ന് നോക്കിയാണ്. തെരഞ്ഞെടുപ്പിൽ പരാജയ ഭീതി ഭയന്ന് രക്ഷപ്പെടുന്ന വ്യക്തി, രാജ്യത്തെ മുന്നോട്ട് നയിക്കാൻ യോഗ്യനായ ആളാണെന്ന് കരുതുന്നില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ 2019-ൽ 55,000-ത്തോളം വോട്ടുകൾക്കാണ് രാഹുൽ സ്മൃതി ഇറാനിയോട് തോറ്റത്. സിറ്റിംഗ് സീറ്റായ അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.