ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന ചൈനീസ് പൗരന്മാർക്ക് ചട്ടങ്ങൾ ലംഘിച്ച് വിസ അനുവദിക്കുന്നതിന് വേണ്ടിയാണ് കാർത്തി കൈക്കൂലി വാങ്ങിയത്. ഇയാളുടെ അടുത്ത സുഹൃത്ത് എസ് ഭാസ്‌കരരാമൻ മുഖേനയാണ് കാർത്തി പണം കൈപ്പറ്റിയതെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
കാർത്തിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം വകമാറ്റിയത്. പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന 263 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കി നൽകാമെന്നായിരുന്നു കാർത്തിയുടെ വാഗ്ദാനം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കാർത്തിയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഏപ്രിൽ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇഡി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഭാസ്‌കരരാമൻ വഴി കൈക്കൂലി വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്ന് നിക്ഷേപിച്ച 50 ലക്ഷത്തിന്റെ മൂല്യം ഇന്ന് 200 കോടിയായി വർദ്ധിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ചട്ടങ്ങൾ ലംഘിച്ച് ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ച സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ചിദംബരവും കാർത്തി ചിദംബരവും നേരത്തെ പറഞ്ഞിരുന്നു. കാർത്തി ചിദംബരത്തിനെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. ഐഎൻഎക്സ്-മീഡിയ, എയർസെൽ-മാക്സിസ് പേ ഓഫ് എന്നീ കേസുകളിൽ നേരത്തെ കാർത്തിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകളിൽ ഇവർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ കേസുകളിൽ വിചാരണ പുരോഗമിക്കുകയാണ്.