ന്യൂഡൽഹി: അഴിമതി വീരനായ മുഖ്യമന്ത്രി അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബിജെപി. മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കെജ് രിവാളിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാനുളള നീക്കങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ആപ്പിനെ വെട്ടിലാക്കും വിധത്തിലുള്ള പ്രതിരോധത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം.
സംസ്ഥാന ഭരണ സംവിധാനത്തെ തന്നെ ആംആദ്മിയും മുഖ്യമന്ത്രിയും തകർക്കുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ കെജ്‌രിവാൾ തന്നെ ഭരിക്കുമെന്നാണ് ആപ്പിന്റെ വാദം. ജയിൽചട്ട പ്രകാരം തടവുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ പരിമിതികളുണ്ട്. അഥവാ ഭരിച്ചാൽ ഇത് ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിവയ്‌ക്കും. ഭരണഘടനയുടെ 239 എഎ പ്രകാരം ഭരണപ്രതിസന്ധി എന്ന് ലഫ്.ഗവർണർക്ക് ബോധ്യപ്പെട്ടാൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാനാകും. നിയമസഭയിൽ ഭൂരിപക്ഷമുള്ള ആപ്പിന് ഭരണം നഷ്ടമാകുകയും രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകുകയും ചെയ്യും
കെജ്‌രിവാളിന് പകരം ആര് എന്നതിൽ പാർട്ടിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തിയെന്നാണ് വിവരം. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാരായ അതിഷി മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ കപ്പിത്താൻ ഇല്ലാതെയാവുകയാണ് ആംആദ്മി. മുൻനിര നേതാക്കളും രണ്ടാം നിര നേതാക്കളും ഉൾപ്പടെയുള്ളവരും അഴിക്കുള്ളിലാണെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ആപ്പിന്റെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിംഗ്് എന്നിവരാണ് ഇതേ കേസിൽ അറസ്റ്റിലായിട്ടുള്ളത്.