ഇടുക്കി: കട്ടപ്പന ഇരട്ട ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി നിതീഷ് സൈബർ ലോകത്ത് ദുർമന്ത്രവാദ കഥ പറയുന്ന നോവലിന്റെ രചയിതാവെന്ന് സൂചന. ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിച്ച ‘മഹാമാന്ത്രികം’ എന്ന നോവലാണ് നീതീഷിന്റേതായി പറയപ്പെടുന്നത്. നിതീഷ് പി.ആർ എന്ന തൂലികാനാമത്തിൽ എഴുതിയ നോവലിന്റെ ഉള്ളടക്കം ദുർമന്ത്രവാദവും പ്രണയവുമാണ്. പൊലീസിന്റെ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
2018ൽ ആറ് ഭാഗങ്ങളായാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഒരു പെൺകുട്ടിയെ മാനസിക രോഗിയാക്കി അടിമയാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം.
സൈബറിടത്ത് ഇതിനകം അരലക്ഷത്തോളം പേർ നോവൽ വായിച്ചിട്ടുണ്ട്. പേജിന് രണ്ടായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. പിന്നീട് ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും നോവൽ പൂർത്തിയാക്കിയിട്ടില്ല. ഇതിന്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമൻ്റ് ചെയ്തിരിക്കുന്നത്. നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിയാണ് തങ്ങൾ ആകാംഷയോടെ കാത്തിരുന്ന നോവലെഴുത്തുകാരൻ എന്ന് ഇനിയും അറിയാത്തവരാണ് നിതീഷിന്റെ വായനക്കാർ. മഹാമാന്ത്രികം എന്ന രചനയ്‌ക്ക് പുറമേ രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കട്ടപ്പന സ്വദേശി വിജയനെയും വിജയന്റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് നിതീഷ്. വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരും കേസിൽ പ്രതികളാണ്.