തിരുവനന്തപുരം: ആർഎസ്എസ് മണ്ഡലം കാര്യവാഹ് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. അമ്പലത്തിൻകാല സ്വദേശി അഭിജിത്ത്, പാറച്ചൽ സ്വദേശി അരവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ ജിത്തുവാണ് അറസ്റ്റിലായത്. ഈ മാസം 19-നാണ് സംഭവം നടന്നത്. കാട്ടാക്കട അമ്പലത്തിൻകാലയിൽ വച്ച് വിഷ്ണുവിനെ പ്രതി ജിത്തു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം. തലയിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. 10 പേരാണ് കേസിലെ പ്രതികൾ.