എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുത്തക മണ്ഡലമല്ല എറണാകുളമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. സ്ഥാനാർത്ഥിത്വം പാർട്ടി നിയോഗമാണെന്നും എറണാകുളത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ നേതൃത്വം എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി. ആ വിശ്വാസം കാത്തുസൂക്ഷിക്കാനായി പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാരഥിയായിട്ടാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. രാജ്യത്ത് ആകമാനം അലയടിക്കുന്ന മോദി തരംഗം എറണാകുളത്തുമുണ്ട്. അതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിൽ നല്ല വ്യക്തി ബന്ധങ്ങളുണ്ട്. അത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങും. കൊല്ലത്ത് ജി കൃഷ്ണകുമാർ, ആലത്തൂർ ടി. എൻ സരസു എന്നിവരാണ് എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കുക. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് അഞ്ചാം പട്ടികയിൽ ഇടം പിടിച്ചത്. ഇന്നലെ രാത്രിയോടെയാണ് പട്ടിക പ്രഖ്യാപിച്ചത്.