ആലപ്പുഴ: വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ വയനാട്ടിൽ നേരിടുന്നത് മണ്ണിൽ ചവിട്ടി വളർന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ലോക്സഭാ സ്ഥാനാർത്ഥിത്വം വയനാട്ടിലെ ജനങ്ങളിലേക്ക് വികസനം എത്തിക്കാനുള്ള വലിയൊരു അവസരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഒരുപക്ഷെ രാഹുൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു. എന്നാൽ രാഹുലിന് ക്ലാസെടുത്ത് കൊടുക്കുന്നത് കെ.സി വേണുഗോപാൽ ആയതിനാലാണ് ഇത്രയും തലതിരിഞ്ഞുപോയത്. എത്രയോ മിടുക്കരായ കോൺഗ്രസ് പ്രവർത്തകരെ മുളയിലേ നുള്ളി. എന്നിട്ട് ഈ ചെറുപ്പക്കാരന് പ്രസംഗം എഴുതിക്കൊടുത്ത് ശീലിപ്പിച്ച് കോൺഗ്രസിന്റെ ഭാവിയെ തന്നെ ഇല്ലാതാക്കിയെന്നും വേണുഗോപാലിനെതിരെ ശോഭാ സുരേന്ദ്രൻ വിമർശനമുയർത്തി.
”നാം രണ്ട് നമുക്ക് രണ്ട്, കുടുംബാസൂത്രണ പാർട്ടി”യാണ് പരിഹസിച്ച് ബിജെപിയെ അധിക്ഷേപിച്ചയാളാണ് ഇന്ദിരാഗാന്ധി. എന്നാലിന്ന് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് 303 എംപിമാരെ കൈമുതലാക്കിയാണ്. ബിജെപിയുടെ വളർച്ച അതിവേഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ ബിജെപി 400 കടക്കുമെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഈയവസരത്തിൽ സ്മരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി കസേരയിൽ കയറിയിട്ട്, സ്വന്തം കുടുംബത്തെ മാത്രം നന്നാക്കിയ വ്യക്തിയാണ് പിണറായി വിജയൻ. പാവങ്ങളുടെ യാതനയ്ക്ക് യാതൊരു വിലയും സിപിഎം നൽകിയിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് എൽഡിഎഫ് സർക്കാരിന്റെ ധൂർത്ത്.
2009ൽ 19,000, 2014ൽ 43,000, 2019ൽ 1,87,000 എന്നിങ്ങനെയാണ് ആലപ്പുഴ മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുനില. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതത്തിൽ നേടിയ പുരോഗതി കണക്കുകളിൽ വ്യക്തമാണ്. രണ്ടിരട്ടിയിധികം വോട്ടാണ് ഒരോ പ്രാവശ്യവും ബിജെപിക്ക് ലഭിച്ചത്. ഓരോ പാർട്ടി പ്രവർത്തകന്റെയും കഠിന പരിശ്രമത്തിലൂടെയാണ് ഈ വളർച്ച ബിജെപി സ്വന്താക്കിയതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.