ബിശ്വനാഥ്: 2026ഓടെ സംസ്ഥാനത്ത് നിന്നും കോൺഗ്രസ് എന്ന പാർട്ടി പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് എംപിയായ രാഹുൽഗാന്ധിയുടെ ഭാവി വഴിമുട്ടി നിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബിശ്വനാഥിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാൽ രാഹുൽ ഗാന്ധിക്ക് വോട്ട് നൽകുന്നു എന്നാണ് അർത്ഥം. ബിജെപിക്ക് വോട്ട് ചെയ്യുക എന്നാൽ നരേന്ദ്രമോദിക്ക് വോട്ട് നൽകുന്നു എന്നാണ്.
നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നവരും നമ്മുടെ രാജ്യം വിശ്വഗുരു ആകണമെന്നും ആഗ്രഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ വിശ്വസിക്കുന്നവരോ? സ്വന്തം ഭാവിയും പാർട്ടിയുടെ ഭാവിയുമെല്ലാം ഇരുട്ടിലാണെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. അതായത് രാഹുലിന്റെ അനുയായികളുടെ ഭാവിയും ആകെ പ്രതിസന്ധിയിൽ തന്നെയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിലും എജിപിയിലും ചേർന്നു. കോൺഗ്രസിന്റെ പതനം ജനങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. 2026ഓടെ അസമിൽ കോൺഗ്രസ് പാർട്ടി ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. വളരെ കുറച്ച് ഇടങ്ങളിലേക്ക് മാത്രമായി അവർ ചുരുങ്ങും, അതിന്റെ കൃത്യമായ സൂചനകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയും അതിന് ശേഷം കോൺഗ്രസിൽ നിന്നുള്ള നല്ല നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേരുന്നത് തുടരും. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടിയിലേക്ക് വരാൻ വലിയ താത്പര്യം അറിയിച്ചിട്ടുണ്ട്. അസം കോൺഗ്രസിന്റെ നിയന്ത്രണം പോലും ഇപ്പോൾ ഞങ്ങളുടെ കൈവശമാണെന്ന് വേണമെങ്കിൽ പറയാം. ആവശ്യമുള്ളപ്പോൾ അവരെ പാർട്ടിയിലേക്ക് എടുക്കുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.