മോസ്‌കോ: മോസ്‌കോയിൽ സംഗീത നിശയ്‌ക്കിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് ഇതാദ്യമായാണ് പുടിൻ അംഗീകരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ 11 പേരാണ് കസ്റ്റഡിയിലുള്ളത്. ക്രോക്കസ് സിറ്റി ഹാളിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ സംഗീതനിശയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ തുടരെ വെടിയുതിർക്കുകയും, സ്‌ഫോടനം നടത്തുകയുമായിരുന്നു. 139 പേരാണ് ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 97 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു.
ആക്രമണം നടത്തിയത് ഇസ്ലാമിക തീവ്രവാദികളാണെന്ന വിവരം ഒരു ടെലിവിഷൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പുടിൻ പറയുന്നത്. മുസ്ലീങ്ങൾ പോലും എതിർക്കുന്ന തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് തങ്ങൾക്കറിയാമെന്നാണ് പുടിൻ പറഞ്ഞത്. അതേസമയം ആക്രമണത്തിൽ യുക്രെയ്‌ന് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പുടിൻ.
അക്രമികൾ എന്തിനാണ് യുക്രെയ്‌നിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചതെന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ടെന്നാണ് പുടിൻ പറഞ്ഞത്. ” ചില ചോദ്യങ്ങളുടെ ഉത്തരം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആക്രമണം നടത്തിയതിന് ശേഷം ഭീകരർ എന്തിനാണ് യുക്രെയ്‌നിലേക്ക് പോകാൻ ശ്രമിച്ചത്. ആരാണ് അവരെ സംരക്ഷിക്കാനായി അവിടെ ഉണ്ടായിരുന്നത്? 2014 മുതൽ റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒരു കണ്ണിയായിരിക്കാം ഇക്കൂട്ടരെന്നും” പുടിൻ പറയുന്നു.
അതേസമയം പുടിന്റെ അവകാശവാദങ്ങൾ തള്ളി യുക്രെയ്‌നും രംഗത്തെത്തിയിരുന്നു. തികച്ചും അസംബന്ധമായ ആരോപണമെന്നാണ് യുക്രെയ്ൻ ഇതിനെ വിശേഷിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികളാണ് ഉത്തരവാദികളെന്ന് അവർ തന്നെ പലകുറി പറഞ്ഞുകഴിഞ്ഞുവെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് യുക്രെയ്‌നെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ചോദിച്ചു.