ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാൻ നിരന്തരം ശ്രമിച്ച് ആംആദ്മി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരമുഖത്ത് നിന്ന് പ്രവർത്തകർ പിന്മാറിയിട്ടില്ല. അരവിന്ദ് കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും ശക്തമായി തന്നെ രംഗത്തുണ്ട്.
കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. മദ്യകുഭകോണ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രവർത്തകർ നഗരത്തിലിറങ്ങി കലാപാഹ്വാനം നടത്തുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് പറഞ്ഞു. ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ. ജയിലിൽ നിന്ന് ഗുണ്ടാസംഘങ്ങളും കൊള്ളസംഘങ്ങളും പ്രവർത്തിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിപ്പിക്കാനാണ് മുഖ്യമന്ത്രി താത്പര്യപ്പെടുന്നത്. അദ്ദേഹത്തെ പോലെ ഒരാൾ മുഖ്യമന്ത്രി പദത്തിൽ തുടരാ അനുയോജ്യനല്ലെന്നും അഴിമതി വീരനെതിരകെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടേൽ ചൗക്ക് മെട്രോ സ്‌റ്റേഷന് പുറത്താണ് പ്രതിഷേധം കനക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമമന്ത്രിയുടെ വസതിക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ആളുകൾ എത്തുന്നത് നിയന്ത്രിക്കാൻ മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രതിഷേധിച്ച പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്ഥലത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചു.