ബെംഗളൂരു: ഓൺലൈൻ വാതുവെപ്പിലൂടെ ഭർത്താവിന് 1.5 കോടി രൂപ നഷ്ടമായതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗ എന്ന സ്ഥലത്താണ് സംഭവം. 24കാരിയായ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ കുടുംബം പരാതിയുമായി രംഗത്തെത്തി. മകൾ പലരിൽ നിന്നായി കടം വാങ്ങി നൽകിയ പണമടക്കം ഭർത്താവ് ഓൺലൈൻ വാതുവയ്പ്പിലൂടെ നഷ്ടമാക്കിയെന്നും പരാതിയിൽ പറയുന്നു.
2020- ൽ ആയിരുന്നു രഞ്ജിതയും ദർശനുമായുള്ള വിവാഹം നടന്നത്. ഇയാൾ ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പുകളിൽ പങ്കെടുത്തിരുന്നു. കൈയ്യിലെ സമ്പാദ്യങ്ങൾ തീർന്നപ്പോൾ ഇയാൾ കടം വാങ്ങിയ പണം കൊണ്ട് വാതുവയ്ക്കാൻ തുടങ്ങി. കടമായി നൽകിയവർ പണം തിരികെ ചോദിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് രഞ്ജിതയും ദർശനും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.
കർണാടക ജലസേചന വകുപ്പിലെ എൻജിനിയറായിരുന്നു ദർശൻ. 12 പേരിൽ നിന്നായി ഇയാൾ 84 ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. ദർശൻ പണം തിരികെ നൽകാതെ വന്നതോടെ ഇവർ രഞ്ജിതയെ സമീപിച്ചു. മാനസിക പീഡനം താങ്ങാനാകാതെയാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.