ന്യൂഡൽഹി: ലുധിയാന കോൺഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു ബിജെപിയിൽ. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ചെറുമകനാണ് രവ്നീത് സിംഗ് ബിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പഞ്ചാബിനോട് കാണിക്കുന്ന പരിഗണനയിൽ വളരെയധികം സന്തോഷവാനാണെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പഞ്ചാബിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ നേരിൽ കാണുന്ന വ്യക്തിയാണ്. ഇനിയും പഞ്ചാബിലേക്ക് നിരവധി വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ടെന്നും ലുധിയാന എംപി പറഞ്ഞു. താൻ പഞ്ചാബിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം ഇരുവരും അതിനെ നല്ല രീതിയിൽ കണ്ടു. ഇത്തരത്തിൽ കൂടുതൽ മികവോടെ പഞ്ചാബിനെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് മുമ്പ് ഭീകരവാദ പ്രവർത്തനങ്ങളുടെ കറുത്ത ദിനങ്ങളുണ്ടായിരുന്നു. എന്നാൽ അവിടെ നിന്നും സമാധാനത്തിന്റെ പാതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിലുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും പങ്ക് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കുടുംബത്തിൽ നിന്നുമാണ് രവ്നീത് സിംഗ് ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ചെറുമകനും മുൻ പഞ്ചാബ് മന്ത്രി തേജ് പ്രകാശ് സിംഗിന്റെ മകനുമാണ് രവ്നീത് സിംഗ് ബിട്ടു.