ആഗ്ര: താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ആഗ്ര കോടതിയിലാണ് ഹർജി സമർപ്പിച്ചിട്ടുളളത്. പേര് മാറ്റി തേജോ മഹാലയമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഏപ്രിൽ 9 ന്് പരിഗണിക്കും.
യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റ് കൂടിയായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ആരാധനാലയത്തിന് യോജിക്കാത്ത തരത്തിലുളള താജ്മഹലിലെ ഇസ്ലാമിക ആചാരങ്ങളും പ്രവൃത്തികളും നിർത്തിവെയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഈ സമുച്ചയത്തെ താജ്മഹലായി അംഗീകരിക്കുന്നതിന് മുൻപുളള ചരിത്രവും ഹർജിക്കാരൻ തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചരിത്ര പുസ്തകങ്ങളിൽ നിന്നുളള ഉളളടക്കം ഉൾപ്പെടെ ഇതിൽ ഉണ്ട്. നേരത്തെയും സമാന ആവശ്യവുമായി വിവിധ കോടതികളിൽ ഹർജികൾ എത്തിയിട്ടുണ്ട്. ചില ഹർജികൾ കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഹർജിക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.