വയനാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് തുടർച്ചയായി വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വന്യജീവി ആക്രമണത്തിനെതിരെ പിണറായി സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ല. തൊട്ടടുത്തുള്ള കർണാടകയിൽ ഉൾപ്പടെ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എന്നാൽ അത്തരത്തിൽ ശാസ്ത്രീയമായ ഒരു രീതിയും കേരളത്തിലില്ല.
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹിയിൽ കോൺഗ്രസ് സംയുക്ത പ്രതിഷേധ റാലി നടത്തി. എന്നാൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം വരുമ്പോൾ സംയുക്തറാലി നടത്താൻ വി ഡി സതീശൻ തയ്യാറാകുമോ. അഴിമതി കേസിലാണ് കെജരിവാൾ അറസ്റ്റിലായത്. കേരളത്തിൽ അന്വേഷിക്കുന്നതും അഴിമതി കേസ് തന്നെയാണ്.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന രാഹുലിന്റെ ആരോപണം സതീശൻ കേരളത്തിൽ ഏറ്റെടുക്കുമോ. കേരളത്തിൽ നടക്കുന്ന ഇഡി അന്വേഷണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ രാഷ്ട്രീയ വേട്ടയാണെണ് രാഹുലിന് പറയാനാകുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
മണിപ്പൂരിൽ ഈസ്റ്റർ ദിനത്തിലെ അവധി ഒഴിവാക്കിയ സംഭവമൊക്കെ കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും വ്യാജ പ്രചരണമാണ്. കരയിൽ പിടിച്ചിട്ട മീൻ പോലെയാണ് കോൺഗ്രസിന്റെ അവസ്ഥ. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ അവർ പറയുന്നത്. മണിപ്പൂരിനെ കുറിച്ച് മുമ്പും അവർ പല കാര്യങ്ങൾ പറഞ്ഞിരുന്നു. അതൊന്നും ശരിയല്ലെന്ന് തെളിയുകയും ചെയ്തു’ – കെ സുരേന്ദ്രൻ പറഞ്ഞു.