ഭോപ്പാൽ: നെറ്റിയിൽ സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമയാണെന്ന് ഇൻഡോർ കുടുംബ കോടതി. വീടുവിട്ടറങ്ങിയതിന് പിന്നാലെ വിവാഹമോചന നടപടികളിലേക്ക് നീങ്ങുകയായിരുന്ന യുവതിയോടായിരുന്നു കോടതിയുടെ ഉപദേശം. ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനും യുവതിയോട് കോടതി നിർദേശിച്ചു.
അഞ്ച് വർഷം മുമ്പായിരുന്നു യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും പിണങ്ങി പോയത്. തുടർന്ന് വിവാഹമോചനത്തിനായി നടപടികൾ ആരംഭിച്ചപ്പോൾ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു ഭർത്താവ്. വിവാഹം കഴിഞ്ഞപ്പോൾ സിന്ദൂരം ധരിക്കാൻ ഭാര്യ തയ്യാറായിരുന്നില്ല. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഭർത്താവ് കോടതിയോട് ആവശ്യപ്പെട്ടു. ഇൻഡോർ കുടുംബകോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി. സിംഗാണ് ഭർത്താവിന്റെ ഹർജി പരിഗണിച്ചത്.
വിവാഹം കഴിഞ്ഞപ്പോൾ സിന്ദൂരം ധരിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും താൻ ചെയ്തിരുന്നില്ലെന്ന് യുവതി കോടതിയോട് സമ്മതിച്ചു. സിന്ദൂരം ധരിക്കുക എന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമയാണ്. ഇതിലൂടെ ഒരു സ്ത്രീ വിവാഹിതയാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നായിരുന്നു കുടുംബ കോടതിയുടെ മറുപടി.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും യുവതി കോടതിയിൽ ആരോപിച്ചു. എന്നാൽ സ്ത്രീധന പീഡനം നടന്നിട്ടും എന്തുകൊണ്ട് ഇതുവരെ പോലീസിൽ പരാതി നൽകിയില്ലെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് യുവതിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കുടുംബ കോടതി, ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ യുവതിയെ നിർദേശിച്ചു. 2017-ൽ വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്.