ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂനുമായി ബന്ധപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ അന്വേഷണത്തിൽ അഭിപ്രായവുമായെത്തിയ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. തങ്ങൾക്കിടയിലുള്ള ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്കും അമേരിക്കയ്‌ക്കും കഴിവുണ്ടെന്നും, അവിടെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. ഊഹിച്ചുള്ള അഭിപ്രായങ്ങൾക്കും അനാവശ്യ ഉപദേശങ്ങൾക്കും ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുർപത്വന്ത് സിംഗ് പന്നൂനുമായുള്ള വിഷയത്തിൽ രാജ്യങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെയാണ് ചൈനയുടെ ഉപദേശത്തിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
”കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള വിഷയത്തിൽ ചൈന നടത്തിയ പ്രതികരണം ശ്രദ്ധിച്ചു. നിയമവാഴ്ച അംഗീകരിക്കുന്ന രണ്ട് രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള ഏതൊരു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇരുകൂട്ടരും പ്രാപ്തരാണ്. ഇതിൽ യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരു കക്ഷിയുടെ സൗജന്യമായ ഉപദേശവും അഭിപ്രായവും ഇന്ത്യയ്‌ക്ക് ആവശ്യമില്ലെന്നും” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഗുർപത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ വ്യക്തി ശ്രമിച്ചുവെന്നായിരുന്നു കേസ്. അമേരിക്ക-കാനഡ ഇരട്ട പൗരത്വമുള്ളയാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇയാളെ കൊലപ്പെടുത്താനുള്ള ശ്രമം ഇന്ത്യയുടെ അറിവോടെയാണെന്നുമാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്ക ഈ വിഷയത്തിൽ ഇന്ത്യയ്‌ക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ട് അന്വേഷിക്കുന്നതിനായി ഇന്ത്യ ഉന്നതതല സംഘത്തിനും രൂപം നൽകിയിരുന്നു.