ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘മേരാ ബൂത്ത് സബ്സെ സ്ട്രോംഗ്’എന്ന പരിപാടിയിലാണ് കേരളത്തിലെ ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചത്.
ബിജെപി പ്രവർത്തകരുമായി സംവദിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ എല്ലാ ബിജെപി അനുയായികളും അചഞ്ചലമായ അർപ്പണബോധവും ശക്തിയും നിലനിർത്തണം. സംസ്ഥാനത്തെ എല്ലാ പൗരന്മാരും വോട്ട് ചെയ്യുന്നൂവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
“മോദി സർക്കാരിനെ തകർക്കാൻ കേരളത്തിലെ എൽഡിഎഫ്- യുഡിഎഫ് പാർട്ടികൾ ശ്രമിക്കുന്നുണ്ട്. ഇരുകൂട്ടരും അതിന് വേണ്ടി ഒന്നിച്ചിരിക്കുകയാണ്.
സ്വജനപക്ഷപാതം കാരണം കേരളത്തിലെ യുവാക്കളുടെ ഭാവി നശിച്ചു. അഴിമതി നടത്തുന്നവരോട് മോദി സർക്കാർ ഒരിക്കലും ക്ഷമിക്കില്ല. അത്തരകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും”.
മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങൾ അറിയാതിരിക്കാൻ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര പദ്ധതികളിൽ മാറ്റം വരുത്തുന്നു. ബിജെപിയുടെ വിജയത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് എണ്ണമറ്റ നമ്മുടെ ബിജെപി പ്രവർത്തകർക്കുള്ളതാണ്. സാധാരണക്കാരുടെ ഹൃദയം കീഴടക്കാനാണ് ബിജെപി പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.