ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ. ഏപ്രിൽ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി. കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും.
അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഫോണിന്റേത് ഉൾപ്പെടെയുള്ള പാസ്‌വേർഡുകൾ നൽകാൻ കെജ്‌രിവാൾ തയ്യാറായിട്ടില്ലെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇത് ലഭിക്കാനായി ആപ്പിൾ കമ്പനിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്. പാസ്‌വേർഡ് ലഭിക്കാനായി ആപ്പിൾ കമ്പനിയെ സമീപിച്ചിരിക്കുകയാണ്. അതിനാൽ നിലവിലെ കസ്റ്റഡി കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും,കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും ഇഡി അറിയിക്കുകയായിരുന്നു.
പിന്നീട് ഐഫോണിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നൽകും. കൂടുതൽ പേരെ പ്രതി ചേർക്കുന്നതും പരിഗണിക്കുന്നുണ്ട്. അപ്പോൾ മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കാവൂ എന്നും ഇഡി കോടതിയിൽ വാദിച്ചു.
മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 28ന് പ്രാഥമിക കസ്റ്റഡി അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം കോടതി കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് വരെ നീട്ടുകയായിരുന്നു.















