ഭോപ്പാൽ: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ മുൻതൂക്കം നൽകുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും എക്കാലവും അത് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളാണ് കേന്ദ്രസർക്കാർ സംരക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ജബൽപൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഞങ്ങൾ ഒരു പ്രത്യേക പ്രത്യേയശാസ്ത്രത്തിലൂന്നി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും പ്രവർത്തിക്കുന്നു. ഒരു കാലത്ത് നമ്മുടെ രാജ്യത്തെ മുസ്ലീം സ്ത്രീകൾ മുത്തലാഖ് മൂലം പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു. ഒരു നേതാക്കൾക്കും മുത്തലാഖ് നിരോധിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ സധൈര്യം മുത്തലാഖ് എന്ന നീച നിയമത്തെ നിരോധിച്ചു. ഇന്ന് നമ്മുടെ രാജ്യത്തെ മുസ്ലീം സ്ത്രീകൾ സുരക്ഷിതരാണ്”.- ജെപി നദ്ദ പറഞ്ഞു.
മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നത് മോദി സർക്കാരാണ്. അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഇന്നവർക്ക് ധൈര്യപൂർവ്വം നിയമ സഹായം തേടാമെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു. സബ് കാ സാത്ത് സബ് കാ വികാസ് എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അത് പ്രാവർത്തികമാക്കാൻ അദ്ദേഹം പരിശ്രമിക്കുന്നു. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ സേവിക്കുമ്പോൾ കോൺഗ്രസും മറ്റ് പാർട്ടികളും രാജ്യത്തെ വിഭജിക്കൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.