തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തൃശൂർ ജില്ലാ സെക്രട്ടറിയായ എം.എം. വർഗീസിന്റെ ഫോൺ പിടിച്ചെടുത്തു.
സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന വാദം വർഗീസ് ആവർത്തിച്ചെന്നാണ് വിവരം. ഇഡി കൂടാതെ ആദായ നികുതി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും വർഗീസിനെ ചോദ്യം ചെയ്തിരുന്നു. എറണാകുളത്തെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യലിന് വർഗീസ് ഹാജരായത്.
കഴിഞ്ഞ ദിവസം കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിജുവിനെ ചോദ്യം ചെയ്തത്. സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.