അമരാവതി: ജനസേനയും ബിജെപിയും ടിഡിപിയും ചേർന്ന് വൈഎസ്ആർസിപിയിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണമെന്നും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് ഉറപ്പാക്കാണമെന്നും ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൾനാട് ജില്ലയിലെ പെഡഗുപ്പാടിയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രാപ്രദേശിന്റെ ഭാവിക്കായി എൻഡിഎ പങ്കാളികൾ ഒരുമിച്ച് ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിന്മയിൽ നിന്ന് മോചനം നേടാനായി എല്ലാവരും കൈകോർക്കണമെന്ന് ജനസേനാ മേധാവി പവൻ കല്യാൺ ഇതിനോടകം ആഹ്വാനം ചെയ്തിരുന്നു. നിങ്ങളുടെ എല്ലാവരുടെയും ഭാവിയ്‌ക്ക് പ്രാധാന്യം നൽകിയാണ് ടിഡിപിയും ജനസേനയും ബിജെപിയും കൈകോർത്തതെന്നും നായിഡു പറഞ്ഞു.
‘മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനം ഒരു പേടിസ്വപ്നമായാണ് നിലനിൽക്കുന്നത്. എൻഡിഎയും ടിഡിപിയും ഒരിക്കലും മുസ്ലീം സമുദായത്തോട് ഒരു അനീതിയും കാട്ടിയിട്ടില്ല’. നായിഡു പറഞ്ഞു.
‘ജഗൻ മോഹൻ റെഡ്ഡി അധികാരമോഹിയാണ്. ആന്ധ്രാപ്രദേശിനെ ഇതിനോടകം എല്ലാത്തരത്തിലും കൊള്ളയടിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മണൽ ഖനനം ലാഭകരമായ ബിസിനസ്സാക്കി മാറ്റി. അമരാവതിയുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ റെഡ്ഡി സംസ്ഥാനത്തെ പൂർണമായും നശിപ്പിച്ചു.’ അദ്ദേഹം കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ നല്ലഭാവിക്കായി 20 വർഷത്തേക്കുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരിക്കുന്നത്. 2000ൽ ആവിഷ്‌കരിച്ച വിഷൻ 2020 പദ്ധതിയെ അദ്ദേഹം അനുസ്മരിച്ചു.
ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മെയ് 13 ന് നടക്കും, വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.