കുടുംബമെന്നാല്‍ കൂട്ടുകുടുംബമെന്ന സാമൂഹികാവസ്ഥയായിരുന്നു മുൻപ് നിലനിന്നിരുന്നത്. എന്നാല്‍, കോളനി സാംസ്കാരവുമായി എത്തിയ യൂറോപ്യന്മാര്‍ കൂട്ടുകുടുംബം അപരിഷ്കൃതമായ ഒന്നാണെന്നും അണു കുടുംബമാണ് പരിഷ്കൃതമെന്നുമുള്ള ബോധം സാധാരണക്കാരിലുണ്ടാക്കി.
സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വര്‍ദ്ധിച്ചതോടെ കൂട്ടുകുടുംബങ്ങള്‍ പല വഴി ചിതറിപ്പോവുകയും തത് സ്ഥാനത്ത് അണുകുടുംബങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിനിടെ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കുന്ന മക്കളുടെ കഥകളും പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിൽ തന്നെ ഉപേക്ഷിച്ച ബന്ധുക്കൾക്ക് വയോധിക നൽകിയ തിരിച്ചടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
ഇറ്റാലിയൻ വനിതയാണ് തന്റെ പേരിലുള്ള 45 കോടിയുടെ സ്വത്ത് തന്റെ സഹായിയ്‌ക്ക് നൽകിയത് . ഇറ്റലി ട്രെൻ്റോ പ്രവിശ്യയിലെ റൊവെറെറ്റോ ഗ്രാമത്തിൽ നിന്നുള്ള പ്രശസ്ത കുടുംബത്തിൽ പെട്ട മരിയ മൽഫട്ടി എന്ന 80 കാരി കഴിഞ്ഞ വർഷം നവംബറിലാണ് മരിച്ചത് . റൊവെറെറ്റോയുടെ മുൻ മേയറും വിയന്ന പാർലമെൻ്റ് വൈസ് പ്രസിഡൻ്റുമായ വലേരിയാനോ മാൽഫട്ടിയുടെ പിൻഗാമിയായ മരിയയ്‌ക്ക് വലിയ സമ്പത്തുണ്ടായിരുന്നു. അവയിൽ അപ്പാർട്ടുമെൻ്റുകളും നഗരമധ്യത്തിലെ ചരിത്രപരമായ കെട്ടിടങ്ങളും ദശലക്ഷക്കണക്കിന് ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
വിവാഹിതയല്ലെങ്കിലും ധാരാളം ബന്ധുക്കൾ ഉണ്ടായിരുന്നു മരിയയ്‌ക്ക് . എന്നാൽ ഇവർ ആരും മരിയെ നോക്കാൻ തയ്യാറായിരുന്നില്ല . എങ്കിലും ഇവർ കരുതിയത് മരിയയുടെ കാലശേഷം സമ്പത്ത് മുഴുവൻ തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു . മരിയയുടെ മരണ ശേഷം അവരുടെ അഭിഭാഷകനാണ് മരിയ തന്റെ സ്വത്തുക്കൾ സഹായിയുടെ പേരിലേയ്‌ക്ക് മാറ്റി എഴുതയതായി വെളിപ്പെടുത്തിയത് .
5.4 മില്യൺ ഡോളർ അതായത് 45 കോടിയുടെ സ്വത്താണ് തന്റെ കെയർടേക്കറുടെ പേരിലേക്ക് മരിയ മാറ്റിയത് . ഇത് ചതിയായിപോയെന്നും സ്വത്തുക്കൾ തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ബന്ധുക്കൾ.