ചന്ദ്രപൂർ : രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുടേയും തുടക്കം കോൺഗ്രസ് ആണെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം, കമ്യൂണിസ്റ്റ് ഭീകരത, കശ്മീരിലെ പ്രശ്നങ്ങൾ തുടങ്ങിയ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണ്. എന്നാൽ കോൺഗ്രസ് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. സാതന്ത്ര്യാനന്തരമുള്ള രാജ്യവിഭജനത്തിന് ആരാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രി ചോദിച്ചു.
” രാജ്യം വർഷങ്ങളോളം തീവ്രവാദമെന്ന വിപത്തിനെ ഭയന്ന് ജീവിച്ചു. ബോംബ് സ്ഫോടനങ്ങൾ തുടർക്കഥയായി. ആരാണം ഈ ഭീകരർക്ക് സംരക്ഷണം കൊടുത്തത്. പ്രീണനത്തിന്റെ പേരിൽ രാജ്യസുരക്ഷ കൈവിട്ടത് ആരാണ്? കമ്യൂണിസ്റ്റ് ഭീകരവാദം രാജ്യത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കി, ആരാണ് ഇതിന് ഉത്തരവാദി. വർഷങ്ങളോളം ഈ രാജ്യം ഭരിച്ച കോൺഗ്രസ് ഒരിക്കലും തീവ്രവാദത്തിനെതിരെ നടപടി എടുക്കാൻ തയ്യറായിരുന്നില്ല.
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകളോളം രാമജന്മഭൂമിയുടെ പേരിലുള്ള തർക്കം തുടർന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് ആരാണ് തടസം നിന്നത്? ഏത് പാർട്ടിയുടെ നേതാക്കളാണ് ഭഗവാൻ രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തത്? കോൺഗ്രസ് പാർട്ടി ഒരിക്കലും നന്നാകാൻ പോകുന്നില്ലെന്ന് അവർ പലപ്പോഴായി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ ചെയ്തികൾ കാരണം അവർക്ക് രാജ്യത്ത് ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഭിന്നിപ്പിച്ച് കളിക്കുന്ന രാഷ്ട്രീയത്തിന് കോൺഗ്രസ് തുടക്കമിട്ടത്.
മുസ്ലീം ലീഗിന്റെ ഭാഷയിലാണ് കോൺഗ്രസിന്റെ പ്രകടനപത്രിക. അവരുടെ എംപിമാർ എപ്പോഴും വിഭജനത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഇന്ന് ഇൻഡി മുന്നണി ദക്ഷിണേന്ത്യയെ വേർപെടുത്തി നിർത്തുമെന്ന് ഭീഷണി മുഴക്കുന്നു. സനാതന ധർമ്മം ഡെങ്കിപ്പനിയും മലേറിയയുമാണെന്നാണ് ഡിഎംകെ പറയുന്നത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ മറിച്ചാണ് കോൺഗ്രസ് ചിന്തിക്കുന്നതും സംസാരിക്കുന്നതും. ഭീകരവാദത്തിൽ കശ്മീർ വലഞ്ഞപ്പോൾ, പണ്ഡിറ്റുകളുടെ വീടുകൾ ദയാദാക്ഷിണ്യമില്ലാതെ കത്തിച്ചപ്പോൾ എല്ലാം ബാലാസാഹേബ് താക്കറെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ന് ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ പാർ്ട്ടിയും ഈ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും” പ്രധാനമന്ത്രി പറഞ്ഞു.