ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹർജിയിലെ കെജ്‌രിവാളിന്റെ ആവശ്യങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. വീഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി മുഖ്യമന്ത്രിക്കും സാധാരണക്കാരനും ഇവിടെ വെവ്വേറെ നിയമമില്ലെന്ന് വ്യക്തമാക്കി.
അന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് പ്രതികളല്ല.പ്രതികളുടെ സൗകര്യത്തിനല്ല അന്വേഷണം നടത്തുന്നതെന്നും മറുപടി നൽകിയ കോടതി കെജ്‌രിവാളിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ചു. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.തെരഞ്ഞെടുപ്പുകാലത്താണ് അറസ്റ്റ് നടന്നതെന്ന വിഷയം കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പായിരുന്നെങ്കിൽ ഇതിനു മുൻപ് തന്നെ കെജ്‌രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്‌ട്രീയമില്ല, നിയമമാണ് വലുത്.
കോടതി പരിഗണിക്കുന്നത് കേന്ദ്രവും കെജ്‌രിവാളും തമ്മിലുള്ള വിഷമയല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലുള്ളതാണെന്ന് അടിവരയിട്ട കോടതി മാപ്പു സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.