പത്തനംതിട്ട: മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാനായുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. താൻ വികസനത്തെ പറ്റി സംസാരിക്കരുതെന്ന് ആന്റോ ആന്റണിയ്‌ക്കും അനുയായികൾക്കും ആഗ്രഹമുണ്ട്. അത് നടക്കാതെ വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. ഈ ആരോപണം തെറ്റാണെന്നും അനിൽ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം അഞ്ച് ആഴ്ചയായി ഞാൻ മണ്ഡലത്തിൽ വന്നിട്ട്. 15 വർഷമായി ഇവിടെ ഒരു എംപിയുണ്ടായിരുന്നു. വികസനം എന്താണെന്ന് ഈ നാട് അറിഞ്ഞിട്ടില്ല. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി വികസനം കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്. മണ്ഡലത്തിലെ എന്റെ വിജയസാധ്യത തിരിച്ചറിഞ്ഞ് കോൺഗ്രസുകാർ നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. എനിക്കെതിരെയുള്ള ആയുധമായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കൊണ്ടു വന്നു, പിന്നാലെ പി.ജെ കുര്യൻ വന്നു. എന്റെ പിതാവ് എ.കെ ആന്റണിയെ കൊണ്ടു വന്ന് ഇന്നലെ പത്രസമ്മേളനം നടത്തി. ഒന്നും വിജയിച്ചില്ല. അതോടെയാണ് ക്രിമിനലിനെ രംഗത്തിറക്കി പുതിയ ആരോപണങ്ങൾ നടത്തുന്നത്.
കോൺഗ്രസ് രാഷ്‌ട്രീയം വ്യക്തമായി അറിയുന്ന വ്യക്തിയാണ് ഞാൻ. കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്. 90 കളുടെ തുടക്കത്തിൽ കെ കരുണാകരനെയും എ.കെ ആന്റണിയെയും രാജിവയ്പ്പിച്ചതിന് പിന്നിലും ഉമ്മൻ ചാണ്ടിയെ തോൽപ്പിച്ചതിന് പിന്നിലും മൂന്ന്-നാല് വ്യക്തികളുണ്ട്. അതിൽ ഒരാൾ പി.ജെ കുര്യനാണ്. ഇന്നലെ 52 വർഷത്തെ പാർലമെന്ററി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച എന്റെ പിതാവിനെ വച്ച് ഒരു പത്രസമ്മേളനം നടത്തി. പണ്ട് എ.കെ ആന്റണിയെ ചതിച്ച പോലെ ഇന്നലെ വീണ്ടും അദ്ദേഹത്തെ ചതിക്കാനുള്ള ശ്രമം ഉണ്ടായെന്നും അനിൽ ആന്റണി പറഞ്ഞു.















