ന്യൂഡൽഹി: വഖഫ് ബോർഡിൽ നിയമന അഴിമതി കേസിൽ ആം ആദ്മി നേതാവ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് തേടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് വാറന്റ് നൽകിയിരിക്കുന്നത്.
കേസിൽ അറസ്റ്റിലായവരെല്ലാം ഖാന്റെ അടുത്ത സഹായികളാണെന്നും അഴിമതി കേസിൽ ഇയാളുടെ പങ്ക് വളരെ വലുതാണെന്നും ഇഡി വ്യക്തമാക്കി. സീഷാൻ ഹൈദർ, ദൗദ് നാസിർ, ജാവേദ് ഇമാം സിദ്ദിഖി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അന്വേഷണ ഏജൻസി അടുത്തിടെ സമർപ്പിച്ച കുറ്റപത്രത്തിൽ ഖാനെ പ്രതി ചേർത്തിട്ടില്ല. എന്നാൽ കേസിൽ ഏജൻസിയുടെ സമൻസ് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ഖാന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി മജിസ്റ്റീരിയൽ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് ഖാന്റെയും മറ്റ് പ്രതികളുടെയും വസതികളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നിയമത്തിന് അതീതമായി വഖഫ് ബോർഡിൽ ജീവനക്കാരെ നിയമിച്ചെന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കമ്മീഷനായി വലിയ തുക കൈപ്പറ്റിയെന്നുമാണ് എഎപി നേതാക്കൾക്കെതിരെയുള്ള കേസ്.