ന്യൂഡൽഹി : പിടിച്ചെടുത്ത ഭൂമി ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങൾക്ക് തിരികെ നൽകാനുള്ള നീക്കവുമായി അഗ്ഫാനിലെ താലിബാൻ ഭരണകൂടം . ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം .
അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അനീതികളെ മാറ്റുന്നതിൽ ഈ നീക്കം ഒരു സുപ്രധാന പങ്ക് വഹിക്കുമെന്നാണ് താലിബാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് .അതേസമയം ഈ തീരുമാനത്തെ ഇന്ത്യയോടുള്ള മികച്ച സമീപനമായാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കാണുന്നത്. ഹിന്ദു, സിഖ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെൻ്റ് അംഗമായ നരേന്ദർ സിംഗ് കാനഡയിൽ നിന്ന് അടുത്തിടെ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിരുന്നു . ഈ തിരിച്ചുവരവും തീരുമാനത്തിന് ആക്കം കൂട്ടിയിട്ടുണ്ട് .
‘ മുൻ ഭരണകാലത്ത് ഭരണകർത്താക്കൾ തട്ടിയെടുത്ത എല്ലാ സ്വത്തുക്കളും അവരുടെ ഉടമസ്ഥർക്ക് തിരികെ നൽകുന്നതിന് നീതിന്യായ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.” താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു .
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിനെത്തുടർന്ന്, 2021 ഓഗസ്റ്റിൽ ഇന്ത്യൻ വ്യോമസേന ഒഴിപ്പിച്ച ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട നരേന്ദർ സിംഗ് ഖൽസ ഉൾപ്പെടെ, ഭൂരിഭാഗം സിഖുകാരും ഹിന്ദുക്കളും മറ്റ് രാജ്യങ്ങളിൽ ചേക്കേറിയിരുന്നു . തുടക്കത്തിൽ ഡൽഹിയിൽ താമസ സൗകര്യം ഒരുക്കിയിരുന്നെങ്കിലും പിന്നീട് ഖൽസ കാനഡയിലേക്ക് താമസം മാറി.