ഇടുക്കി: കേരളത്തിലെ പൊതുഗതാഗത മേഖല നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്നതിനിടെ 15 വർഷമായി തകർന്നു കിടന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു. വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടുക്കി വാഗമണ്ണിലാണ് സംഭവം.
90 ലക്ഷം രൂപ ചെലവിലാണ് നാല് കിലോമീറ്റർ ദൂരം റോഡ് ടാർ ചെയ്യുന്നത്. നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ 65 ലക്ഷം രൂപ സമാഹരിച്ച് മൂന്ന് കിലോമീറ്റർ റോഡ് ടാർ ചെയ്ത് കഴിഞ്ഞു. ബാക്കിയുള്ള 2.5 കിലോമീറ്ററിനായി 25 ലക്ഷം രൂപ ഇനിയും ആവശ്യമാണ്. ഇത് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.
600-ലേറെ കുടുംബങ്ങളും നിരവധി വിനോദ സഞ്ചാരികളും എത്തുന്ന ഉളുപ്പൂണി-ചോറ്റുപാറ റോഡാണ് സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും നിവേദനം കൊടുത്ത് മടുത്തതിനൊടുവിൽ നാട്ടുകാർ നേരിട്ട് ടാർ ചെയ്യുന്നത്. പണം പിരിക്കുന്നതിനൊപ്പം തന്നെ റോഡ് പണിക്കും നാട്ടുകാർ ഒന്നടങ്കം രംഗത്തുണ്ട്. പ്രദേശവാസിയും കരാറുകാരനുമായ റിസോർട്ട് ഉടമയാണ് ടാറിംഗ് ജോലികൾ ഏറ്റെടുത്തത്.