കോഴിക്കോട്: പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. ഗൈനക്കോളജിസ്റ്റ് ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ യുവതിക്ക് ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണം വിവാദമായതിന് പിന്നാലെയാണ് നവജാത ശിശുവിന്റെ മരണം.
നാല് മാസത്തോളമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡിസംബർ 13-ന് രാത്രിയാണ് പുതുപ്പാടി സ്വദേശിനി ബിന്ദുവിനെ പ്രസവ വേദനയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഗൈനക്കോളജി ഡോക്ടർ ഇല്ലെന്ന കാരണം പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു.
ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. എന്നാൽ പ്രാഥമിക ചികിത്സ പോലും നൽകാതെ അടിവസ്ത്രം ഉപയോഗിച്ച് കുഞ്ഞ് പുറത്തേക്ക് വരാതെ കെട്ടിയെന്നാണ് ആരോപണം. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവം നടന്നെങ്കിലും കുട്ടിയുടെ തലയ്ക്ക് സാരമായി ക്ഷതമേറ്റിരുന്നു. ഇതേ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.