ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് രാജ്യത്തിന്റെ പരമാധികാരത്തെ അധിക്ഷേപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ബിജെപി 400 പേർക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുമ്പോൾ കോൺഗ്രസ് 40 പേർക്ക് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി കരുക്കൾ നിക്കുകയും ചെയ്യുന്നവരാണ് ഇൻഡി മുന്നണി. രാജ്യത്തിന്റെ താൽപ്പര്യങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അധികാരത്തിലിരുന്ന കാലത്ത് അവർ രാജ്യത്തിന്റെ വ്യവസ്ഥകളിലും നിയമങ്ങളിലും വിട്ടുവീഴ്ച ചെയ്തു. കോൺഗ്രസ് രാജ്യം ഭരിച്ച സമയത്താണ് ചൈനയ്‌ക്ക് ഇന്ത്യയുടെ ഭൂമി വിട്ടുകൊടുത്തത്. കശ്മീർ കൈവശപ്പെടുത്താനുള്ള പാകിസ്താന്റെ തന്ത്രങ്ങളെ അവർ നിസാരവൽക്കരിച്ചു. കച്ചത്തീവ് ദ്വീപിന്റെ നിയന്ത്രണം വിട്ടുകൊടുത്തു. കോൺഗ്രസ് പാർട്ടി രാജ്യത്തോട് അനീതി മാത്രമാണ് ചെയ്തത്”- അനുരാഗ് ഠാക്കൂർ പറഞ്ഞു.
കച്ചത്തീവ് ദ്വീപ് വിഷയം അടുത്തിടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. 1974-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത്.