നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ലോക് സഭ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാപകന്റെ പൊടുന്നനെയുള്ള പിന്മാറ്റത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. അനന്ദനാഗ്-രജൗരി മണ്ഡലത്തിൽ നിന്ന് ഗുലാം നബി ആസാദ് ജനവിധി തേടുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പുതിയ പ്രസ്താവനയിൽ ആസാദ് മത്സരിക്കുന്നില്ലെന്നും പകരം മുഹമ്മദ് സലീം ജനവിധി തേടുമെന്നും ഡി.പി.എ.പി വ്യക്തമാക്കി.
സമ്മേളനം വിളിച്ചുകൂട്ടിയാണ് മത്സരിക്കാനില്ലെന്ന നിലപാട് മുൻ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഇതിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ രണ്ടിനാണ് അദ്ദേഹം മത്സരിക്കുമെന്ന് അറിയിച്ച് പാർട്ടി പ്രസ്താവന പുറത്തിറക്കുന്നത്. വർക്കിംഗ് കമ്മിറ്റി തീരുമാനം പാർട്ടി വക്താവ് സൽമാൻ നിസാമി ആണ് അറിയിച്ചത്. അതേസമയം അനന്ദനാഗ്-രജൗരി മണ്ഡലത്തിൽ പിഡിപിയുടെ സ്ഥാനാർത്ഥി മെഹബൂബ മുഫ്തിയും ഇൻഡി മുന്നണിക്കായി ജനവിധി തേടുന്നത് മിയാൻ അൽതാഫുമാണ്.