നയ്പിഡോ : മ്യാൻമറിൽ പട്ടാള അട്ടിമറിക്ക് ശേഷം പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. സൈനിക ഭരണകൂടത്തിന്റെ വക്താവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍ മൈന്റിനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.
ഉഷ്ണ തരംഗത്തെ തുടർന്നാണ് ഓങ് സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതെന്ന് മേജർ ജനറൽ സോ മിൻ ടുൺ വ്യക്തമാക്കി. സൂചിക്ക് പുറമെ പ്രായമായ തടവുകാരേയും, മറ്റ് അവശതകൾ ബാധിച്ചവരേയും വീട്ടുതടങ്കലിലേക്ക് മാറ്റും. കടുത്ത ചൂടിൽ നിന്ന് തടവുകാരെ സംരക്ഷിക്കുന്നതിന് സാധ്യമായ കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും സോ മിൻ ടുൺ പറഞ്ഞു.
2021ലാണ് നൊബേൽ സമ്മാന ജേതാവ് കൂടിയായ ഓങ് സാൻ സൂചിയെ അട്ടിമറിച്ച് മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചെടുക്കുന്നത്. അട്ടിമറിയെ തുടർന്ന് തടവിലാക്കപ്പെട്ട സൂചിക്ക് മേൽ രാജ്യദ്രോഹം, കൈക്കൂലി, ടെലികമ്മ്യൂണിക്കേഷൻ നിയമ ലംഘനം എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ചുമത്തപ്പെട്ടത്. 27 വർഷമാണ് സൂചിയുടെ തടവ് കാലാവധി.