തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്‌ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ വ്യക്തമാക്കി. എല്ലാ സാമൂഹ്യമാദ്ധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.